മൂർച്ചയുള്ള കണ്ണുകളുള്ള പെൺകുട്ടി

ചെന്നൈയിൽ ജോലി ചെയ്തിരുന്ന കാലം ആർക്കോണത്തു നിന്നും വണ്ടി കയറും ഓടി പിടിച്ചാണ് വണ്ടിയിൽ കയറുക. മകനും മരുമകളും രാവിലെ മകനെ സ്കൂളിലാക്കാൻ പാടുപെടുന്നതിനിടയിൽ എനിക്കു കഴിക്കാനുള്ളത് കൂടി മരുമകൾ ശരിയാക്കി പാത്രത്തിൽ ആക്കി തരും. ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ താൻ ദൈവത്തോട് നന്ദി പറയുകയായിരുന്നു എന്നും. അദ്ദേഹം ഏതാണ്ട് 24 മണിക്കൂറും സർക്കാർ ജോലിയും അതിൻറെ ടെൻഷനുമായി നടക്കുന്നതിനിടയിൽ എല്ലാം മറക്കുന്ന പ്രകൃതം. ഒന്നരമണിക്കൂർ നീളുന്ന ട്രെയിൻ യാത്രയിലാണ് ജീവിതത്തിൽ സഹയാത്രികരായ മറ്റുള്ളവരുടെവിശേഷങ്ങൾ തിരക്കി അറിയുന്നതും ഓരോ ദിവസത്തെ ദിനചര്യകൾ അയവിറക്കുന്നതും.

അതിൽ എന്നും കാണുന്ന ഒരു തമിഴ് ഗ്രാമീണ പെൺകുട്ടിയുടെ മുഖമുണ്ട്. അവളെ താനെന്നും ശ്രദ്ധിക്കും. നല്ല മൂർച്ചയുള്ള കണ്ണുകൾ കൊണ്ട് തന്നെ ഉഴിയുന്നവൾ. എന്നാൽ അധികം സംസാരിക്കാത്ത പ്രകൃതം. ഒരു ദിവസം താൻ കയറിയങ്ങ് അവളെ പരിചയപ്പെട്ടു. ആദ്യം ഒന്നും അവൾ ഒന്നും പറഞ്ഞില്ല. പിന്നെ ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു. അവൾ എന്നെ അക്കൻ എന്നു വിളിച്ചു തുടങ്ങി. മെല്ലെ മെല്ലെ തൻറെ മരുമകളെപ്പോലെ സ്വഭാവ ശുദ്ധിയും സ്നേഹവും ഉള്ളവളാണ് അവളും എന്ന് ഞാൻ തിരിച്ചറിഞ്ഞു തുടങ്ങി. വീട്ടു വിശേഷങ്ങൾ ഞാൻ അവളോട് പറഞ്ഞിരുന്നെങ്കിലും തിരിച്ചുള്ള കുടുംബ പുരാണം ഒന്നും അവൾ എന്നോടോ മറ്റു സഹയാത്രികരോടോ പറഞ്ഞിരുന്നില്ല.
ഒരിക്കൽ ഞാൻ ചോദിച്ചു

“നീ എന്താണ് നിന്റെ കുടുംബത്തെ പറ്റി ഒന്നും എന്നോട് പറയാത്തത്”

“ഞാൻ പിന്നീടൊരു നാൾ പറയാം അക്കാ”അവൾ പറഞ്ഞു.

എവിടെയോ മിഴിനട്ട് ട്രെയിനിന്റെ ഓട്ടവും നോക്കിയിരിക്കും പോലെ തനിക്ക് തോന്നി.
“അല്ലെങ്കിൽ എന്തിനാ അക്കാ ഇന്ന് തന്നെ ഞാൻ എല്ലാം പറയാം”
അവൾക്ക് വീണ്ടു വിചാരമുണ്ടായതായി എനിക്ക് തോന്നി.

അവൾ തന്റെ കഥ പറഞ്ഞു.

നാലു കുട്ടികളും ഭർത്താവിന്റെ സഹോദരിയും സഹോദരി ഭർത്താവും അടങ്ങുന്ന കുടുംബം ആയിരുന്നു തന്റേത്. തൻറെ ഭർത്താവിന് ഒരു വർക്ക്ഷോപ്പിലായിരുന്നു ജോലി. ജോലിക്കിടയിൽ ഒരു ദിവസം അപകടത്തിൽ ഭർത്താവ് മരിച്ചു.

നാലു മക്കളെ ഓർത്തു കണവൻ മരിച്ച അന്ന് മുതൽ എന്തുകൊണ്ടോ അവളും കുട്ടികളും കിടക്കുന്ന കട്ടിലിന്റെ കോസടിക്കു താഴെ മൂർച്ചയുള്ള ഒരു കത്തി സൂക്ഷിച്ചിരുന്നു അവരുടെയും കുട്ടികളുടെയും സുരക്ഷിതത്വത്തിനായി.
കുറേ ദിവസങ്ങൾ അങ്ങനെ കഴിഞ്ഞു പോയി
കണവൻ ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിലെ ക്ലീനിങ്ങും മറ്റു ചെറിയ ജോലികളും അതിൻറെ കൂലിയും മുതലാളി അവൾക്ക് കൊടുത്തിരുന്നു. അതുകൊണ്ട് ഒന്നും തികയുമായിരുന്നില്ല. മൂന്നു കുട്ടികൾക്ക് സ്കൂളിലും മറ്റും പോകുന്നതിനും ഭക്ഷണത്തിനും ആ തുക തുഛമായിരുന്നു. ഭർത്താവിൻറെ സഹോദരന്റെയും നാത്തൂന്റെയും വരുമാനത്തിൽ നിന്നുള്ള പണം കൂടി കിട്ടിയിട്ടാണ് ചിലവുകൾ കഷ്ടിച്ച് നടന്നുപോവുക. അതിന് നാത്തൂന്റെ കുത്തുവാക്കുകളും ശാപവും നിറഞ്ഞ വാക്കുകൾ നിത്യവും കേൾക്കണം.

ഒരു രാത്രി നല്ല മഴയുള്ള ദിവസം. ആരോ കതക് തുറക്കുന്ന ശബ്ദം കേട്ടു അവൾ ഉണർന്നു. അവളുടെ കൈ വെട്ടുകത്തിയിൽ ഇതിനകം അമർന്നു കഴിഞ്ഞിരുന്നു.
ഇടിമിന്നലിന്റെ വെളിച്ചത്തിൽ അവൾ കണ്ടു തൻറെ ഭർത്തൃ സഹോദരനെ. അവൾ ശബ്ദമുണ്ടാക്കാതെ കിടന്നു.

പെട്ടെന്നാണ് അവളുടെ മേൽ ആക്രമണം ഉണ്ടായത്. അയാളിലെ കണ്ണുകളിലെ കാമാഗ്നി ആ മിന്നൽ വെളിച്ചത്തിലും അവൾ കണ്ടു. അവളുടെ കത്തി തലങ്ങും വിലങ്ങും ശക്തിയോടെ വീശപ്പെട്ടു. ഏതോ ഒരു വെട്ടിന്
“മ്മാ……….. എന്ന ഒരു ശബ്ദം കേട്ടു.

അവളുടെ മനസ്സിൽ പോലീസ്, ജയിൽ, കുഞ്ഞുങ്ങൾ, എല്ലാ ചിന്തകളും ഒരു നിമിഷം കൊണ്ട് ഓടിമറഞ്ഞു. പിന്നെയൊന്നും ആലോചിച്ചില്ല ഇളയകുട്ടിയെ വാരിയെടുത്ത് മുതിർന്ന മൂന്നിനെയും തടുത്തു കൂട്ടി വലിച്ചു നിരത്തിലേക്ക് ഓടി. അടുത്തുള്ള ആഴമുള്ള തടാകം ആയിരുന്നു അവളുടെ ലക്ഷ്യം.

ഇടിയും മഴയും കാറ്റും. റോഡ് വിജനം. അതിവേഗത്തിൽ വന്ന ഒരു കാർ അവളെയും കുഞ്ഞിനെയും തട്ടി. പെട്ടെന്ന് കാർ ബ്രേക്ക് ചെയ്തു. പിന്നെയൊന്നും അവൾക്ക് ഓർമ്മയില്ല.

ഓർമ്മ വീണപ്പോൾ ആശുപത്രിയുടെയും മരുന്നുകളുടെയും ഗന്ധം. അരികിൽ നഴ്സുമാർ.
അവൾ ചോദിച്ചു “എൻ കുളന്തൈകൾ എങ്കേ”
ഡ്യൂട്ടി ഡോക്ടർ ഒരു മലയാളിയായിരുന്നു. അത്യാവശ്യം തമിഴും അറിയാമായിരുന്നു.
അയാൾ പറഞ്ഞു
“അവർക്ക് ഒരു കുഴപ്പവുമില്ല. ഇളയ കുട്ടിക്ക് ചെറിയ മുറിവുണ്ട്. അവനിടയ്ക്ക് അമ്മയെ കാണണമെന്ന് പറഞ്ഞ് കരയുന്നുണ്ട് മറ്റു രണ്ടുപേരും അവൻറെ അടുത്ത് വാർഡിൽ ഉണ്ട്”

അവൾക്ക് തൽക്കാലം സമാധാനമായി.
അവൾ ചെറിയ കുട്ടിയുടെ അടുത്ത് പോകാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് തലയിലെയും കാലിലെയും കെട്ടുകൾ കണ്ടതും തല വേദനിക്കുന്നതും.
ഡോക്ടർ പറഞ്ഞു “വേണ്ട തല അനക്കേണ്ട. തലയിൽ സ്റ്റിച്ചിട്ടിരിക്കുകയാണ്. മോനെ ഞങ്ങൾ ഇവിടെ കൊണ്ടുവന്ന് കാണിക്കാം.”

നാലു പേരെയും നഴ്സ് കൊണ്ടുവന്നു കാണിച്ചു. അവൾക്ക് സമാധാനമായി ഇളയതിനെ അവൾ ഉമ്മ വച്ചു.
പിന്നീടാണ് നേഴ്സ് വിവരങ്ങളെല്ലാം അവളെ ധരിപ്പിക്കുന്നത്.
ഈ ആശുപത്രിയുടെ ഉടമയും സീനിയർ ഡോക്ടറുമായ ദീപക് ചന്ദിന്റെ കാറിൻറെ മുമ്പിലേക്കാണ് കാവേരി കുട്ടികളെയും കൊണ്ട് ചാടിയത്. അദ്ദേഹവും ഡ്രൈവറും കൂടിയാണ് കാവേരിയെയും കുട്ടികളെയും ഇവിടെ എത്തിച്ചു വേണ്ട കുത്തിക്കെട്ടുകളും ഇഞ്ചക്ഷനും നൽകിയത്. കാവേരിക്ക് ഓർമ വീണാൽ അദ്ദേഹത്തെ അറിയിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്.
അല്പസമയം കഴിഞ്ഞ് ഡോക്ടർ വന്നു. ഏതാണ്ട് 50 വയസ്സ് പ്രായം വരും. അദ്ദേഹത്തിൻറെ പെരുമാറ്റം കാവേരിക്ക് ഇഷ്ടമായി. സ്വന്തം അച്ഛനെ അടുത്തുകിട്ടിയത് പോലെ ഒരു ഫീലിംഗ് അനുഭവപ്പെട്ടു.
***************
ഏതാണ്ട് ഒരു മാസം വരെ ഡോക്ടറുടെ വീട്ടിൽ അവളും കുട്ടികളും കഴിഞ്ഞു. മക്കളില്ലാത്ത ഡോക്ടർക്കും ഭാര്യക്കും ഒരു കൂട്ടായി. അവരുടെ പ്രൈവറ്റ് കൺസൾട്ടിംഗ് റൂമിനോട് ചേർന്ന് ഔട്ട് ഹൗസിൽ താമസസൗകര്യം ഏർപ്പെടുത്തി കൊടുത്തു ഡോക്ടർ. മാത്രമല്ല ആശുപത്രിയിൽ അറ്റൻഡറുടെ ജോലിയും ഒരുവിധം ശമ്പളവും അദ്ദേഹം നൽകിയിരുന്നു.
കാവേരി അച്ഛനെ പോലെ കരുതുന്ന ഡോക്ടറോടും അദ്ദേഹത്തിൻറെ ഭാര്യയോടും ഇതിനകം തൻറെ ജീവിതകഥ മുഴുവനും വിശദമായി പറഞ്ഞു കേൾപ്പിച്ചിരുന്നു. ഒരു മകൾ ഇല്ലാത്ത കുറവ് കാവേരി ഡോക്ടറേയയും ഭാര്യയെയും അറിയിക്കാതെ പണിയെടുത്തു. എല്ലാം അവൾ തന്നെ നോക്കും. ആശുപത്രിയിൽ ജോലി കഴിഞ്ഞാൽ വീട്ടിലെയും ക്ലിനിക്കിലെയും.
ഒരു ദിവസം ഡോക്ടറോട് അവൾ ചോദിച്ചു.
” ഞാൻ വെട്ടിയിരിഞ്ഞ ആ കശ്മലൻ ചത്തോ എന്നെ പോലീസുകാർ കൊണ്ടുപോകുമോ”
“അതിനി കാവേരി പേടിക്കേണ്ട. അവനും നമ്മുടെ ആശുപത്രിയിൽ ആ ദിവസങ്ങളിൽ ചികിത്സയിൽ ഉണ്ടായിരുന്നു. അവൻറെ വലതു കൈപ്പത്തി നഷ്ടപ്പെട്ടു. അപകടത്തിൽ പറ്റി എന്നാണ് പോലീസിൽ മൊഴി. കേസ് എഴുതി തള്ളുകയും ചെയ്തു.”
അവൾക്ക് ആശ്വാസമായി ഇപ്പോഴും അവൾക്ക് കിട്ടിയ സന്തോഷം ട്രെയിൻ യാത്രയിലൂടെ സ്വയം പങ്കുവെച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു.
എനിക്ക് ഇറങ്ങാനുള്ള സ്റ്റേഷൻ ആയി. ഞാൻ അവളോട് യാത്ര പറഞ്ഞു.
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അക്കാ, ഇനി നാളെ കാലൈ പാർക്കലാം”


പല്ലി


“ഇതാ വന്നു മോളു”
വൈകിയിട്ട് ഒരു കുളി പതിവാണ് അച്ഛൻ കളത്തിൽ നിന്നും വന്നു കുളിക്കുന്നത് കണ്ടു വളർന്ന ശീലമാണ്  വയസ്സ് 70 കഴിഞ്ഞെങ്കിലും രണ്ടുനേരം കുളി പതിവാണ് . വൈകിട്ട് ചൂടുവെള്ളത്തിലും രാവിലെ പച്ചവെള്ളത്തിലും.

. “അച്ഛാ ചൂട് വെള്ളം അനത്തിയിട്ടുണ്ട്. ചെറിയ ചൂടേ ഉള്ളൂ സമയം കളയാതെ കുളിച്ചോളൂ . വെള്ളം ആറിപ്പോകും” സിമ്പിൾ അടുത്തുവന്നു പറഞ്ഞു


സിബിൾ അനാഥ കുട്ടിയാണ്.തന്റെ ദത്ത് പുത്രിയാണ്. ഔദ്യോഗിക ജീവിതത്തിൽ എന്നോ അനാഥാലയത്തിന്റെ ഒരു എക്സ്റ്റൻഷൻ വർക്ക് സൂപ്പർ വിഷനായി പോയപ്പോൾ കണ്ടതാണ് അന്ന് പത്തു പതിനൊന്നു വയസ്സേ ഉള്ളൂ അവൾക്ക്. കണ്ടപ്പോൾ എവിടെയോ വച്ച് കണ്ടതുപോലെ ഒരു ഓർമ്മ. ഓർത്തു നോക്കി. തന്നെ കണ്ടപ്പോൾ അവളും ചിരിച്ചു കന്യാസ്ത്രീ മഠത്തിന്റെ കീഴിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നുണ്ട് എന്ന് പിന്നീട് സിസ്റ്ററും ആയുള്ള സംസാരത്തിൽ നിന്നും മനസ്സിലായി.അവളുടെ ചിരി എന്റെ രതിയുടെ ചിരിയല്ലേ അത്. തന്നെ.

അങ്ങനെയാണ് തന്റെ കൂടെ നിൽക്കാൻ അനുവദിക്കാമോ കുട്ടിയെ എന്ന് സിസ്റ്ററോട് അന്വേഷിച്ചത് . സിസ്റ്റർ പല നിയമപ്രശ്നങ്ങളും പറഞ്ഞ് തന്നെ ഒഴിവാക്കാൻ ശ്രമിച്ചു. മേൽത്തട്ടിൽ നിന്നുള്ള സമ്മർദ്ദമേറിയപ്പോൾ സിസ്റ്ററിന് അനുവദിക്കാതെ നിവൃത്തിയില്ല എന്നായി. തന്റെ ഹെൽത്ത് സർട്ടിഫിക്കറ്റ് അടക്കം പത്തുനൂറ് പേപ്പറിൽ ഒപ്പിട്ടു കൊടുത്തു.

തന്റെ കയ്യും പിടിച്ച് കാറിൽ കയറിയിരിക്കുമ്പോൾ, സിസ്റ്റർമാരുമായി യാത്ര പറയുമ്പോൾ, സിബലിന്റെ മുഖം സന്തോഷം കൊണ്ട് തുടുത്തുവരുന്നത് കാണാമായിരുന്നു.

നാട്ടിൽ വന്ന് താൻ പഠിച്ച സ്കൂളിൽ തന്നെ അവളെ ചേർത്തു. കൂടാതെ നൃത്തം പഠിക്കാനും ചേർത്തു. നൃത്തം പഠിപ്പിക്കാൻ ടീച്ചർ  വീട്ടിൽ വരും. വളർന്നു വലുതായപ്പോഴും  ഇന്നും തുടരുന്നുണ്ട് . അത് മറ്റു കുട്ടികളെ നൃത്തം പഠിപ്പിക്കാൻ ആണെന്ന് മാത്രം.
ആദ്യം മകൾക്ക് കൂട്ടിനായി ഒരു ആയയെ പകൽ നിർത്തിയിരുന്നു ഷിബിലിന് 20 വയസ്സു കഴിഞ്ഞതോടെ താൻ റിട്ടയർ ചെയ്തല്ലോ. അതോടെ അവരെ പറഞ്ഞു വിട്ടു.

തൻറെ സമ്പാദ്യങ്ങളുടെ എല്ലാം ഏക അവകാശിയായി സിബിലിനെ നിശ്ചയിച്ച് അന്നേ മഠത്തിൽ എഴുതി കൊടുത്തിരുന്നു.


തൻറെ പഴയ തറവാടാണിത് ഓടും കൂടും ഉള്ള രണ്ടു നിലയിൽ അച്ഛൻ പണിയിണിച്ച വീട്. ഒപ്പം ഉരപ്പുരയും. വർഷത്തിലൊരിക്കൽ പൊക്കാളി കൃഷി കൊയ്ത് മെതിച്ച് ഉണക്കി ഇടാനൊരു പത്തായവും ചേർന്ന വീട്.

പുരയിടത്തിന്റെ ഇരുവശവും പുഴയാണ് കായലിന്റെ ഒരു കൈവഴിയായ വീരൻ പുഴയുടെ പടിഞ്ഞാറുഭാഗം. വൻകരയുമായി ബന്ധമില്ലാത്ത ദ്വീപാണ് അത്. ദേശീയ ജലപാതയായി പ്രഖ്യാപിച്ചിട്ട് ദശാബ്ദങ്ങൾ ആയിരിക്കുന്നു.ഡ്രഡ്ജിംഗ് പലവട്ടം കഴിഞ്ഞു. എവിടെ നോക്കിയാലും ചീന വലകൾ മാത്രം. രാത്രി അവ നിശബ്ദമായിരിക്കും. രാത്രി പ്രശാന്തസുന്ദരമായ പ്രകാശമാനമായ വീരൻ പുഴയുടെ മനോഹാരിത കാണാം. വെള്ളത്തിൽ കുത്തി നിർത്തിയ ട്യൂബ് ലൈറ്റ് പോലെ പെട്രോമാക്സിന്റെ നിഴൽ പുഴയിൽ വീഴുന്നതു കാണാം. ബോട്ടുകളോ വലിയ വള്ളങ്ങളോ പോയി വെള്ളം ഇളകുമ്പോൾ വെളിച്ചത്തിന്റെ ഇളക്കങ്ങളും കാണുക മനോഹരമായിരിക്കും.


നന്ദൻ എന്ന തനിക്ക് 70 കഴിഞ്ഞെങ്കിലും ഇതുവരെ കാര്യമായ അസുഖങ്ങൾ ഒന്നും വന്നിട്ടില്ല.

ഉച്ചകഴിയുമ്പോൾ വലിയ ചാരുകസേരയിൽ പുഴയിലേക്ക് നോക്കിയിരിക്കും. പലതും ചിന്തിക്കാൻ ഉണ്ടാവുമല്ലോ. സിബിൾ പഠിക്കാൻ പോയിട്ട് വരുന്നത് നാലര -അഞ്ച് മണിയാകും. ഡാൻസ് ക്ലാസ് ശനിയും ഞായറും മാത്രമേ കാണൂ. കോളേജിലാണ് അവളിപ്പോൾ. എം എ സൈക്കോളജിക്ക് ആലുവ യുസി കോളേജിലാണ് പഠിക്കുന്നത്  താൻ പഠിച്ച കോളേജിൽ തന്നെ അവളെ ചേർത്തു പഠിപ്പിക്കണം എന്നതായിരുന്നു തൻറെ ആഗ്രഹം. അവളും അതുതന്നെയാണ് ഇഷ്ടപ്പെട്ടത്.


പഴയ വീട് ആണെങ്കിലും വീടിനകത്ത് ഏതെങ്കിലും ദൈവത്തിന്റെയോ കാരണവന്മാരുടെയോ ഒരു ഫോട്ടോ പോലും വെച്ചിട്ടില്ല താൻ. ഒരിക്കൽ സിബിൽ തന്നോട് ചോദിച്ചു
” അച്ഛാ ഇവിടെ എന്താണ് ദൈവത്തിന്റെ ഒരു ഫോട്ടോ പോലും കാണാത്തത്. അച്ഛൻ നിരീശ്വരവാദിയാണോ. അച്ചാച്ചൻ അച്ഛമ്മ അവരുടെ ഒന്നും ഫോട്ടോയും ഇല്ലല്ലോ”
” വേണ്ട മോളെ എല്ലാം ഈ ഹൃദയത്തിലുണ്ട് അവർ മാത്രമല്ല മറ്റു പലരുടെയും
തന്റെ നെഞ്ച് ഭാഗം തൊട്ടുകൊണ്ട് ഷിബിലിന് മറുപടി കൊടുക്കും പിന്നീട് അവൾ ഒരിക്കലും അതിനെപ്പറ്റി ചോദിച്ചിട്ടില്ല.
*************
വേനൽ എത്ര കനത്തതാണെങ്കിലും തന്റെ വീട്ടുമുറ്റത്തും ജനലുകൾക്കരികിലും ഇരുന്നാൽ ഇരുവശവും ഉള്ള പുഴവെള്ളം തലോടി വരുന്ന തണുത്ത കാറ്റ് അതൊരു എയർകണ്ടീഷൻ മുറിപോലെ തോന്നിപ്പിക്കും. പക്ഷേ ജൂൺ മുതലുള്ള കാലവർഷം ശക്തിയായ കാറ്റിന്റെയും ഇടിവെട്ടിന്റേയും അകമ്പടിയോടെ വന്നു പേടിപ്പെടുത്തും. അപ്പോൾ സിബിൾ അവളുടെ മുറിയിൽ നിന്നും ഓടിവന്നു കിടക്കയെടുത്ത് നിലത്തിട്ട് മൂടിപ്പുതച്ച് കിടക്കും. താനപ്പോഴും ഉറങ്ങി കാണില്ല. “പേടിക്കാതെ കിടന്നോളൂ മോളു അച്ഛൻ ഉണ്ടല്ലോ ഇവിടെ”
താൻ പറയും
“എനിക്ക് അച്ഛൻറെ കട്ടിലിന്റെ അടിയിൽ കിടന്നാലാണ് സുരക്ഷിതത്വം കൂടുതൽ തോന്നുക”
” കിടന്നോളൂ”
താൻ പറയും. അവൾ ചിരിക്കും. അത്തരം ഒരു രാത്രിയിലാണ് താൻ തന്റെ കഥയെഴുതാൻ ആരംഭിക്കുന്നത്. സിബിൾ ഉറങ്ങിയിരുന്നു.


തന്റെ ഓർമ്മകൾ ഒരു 65 വർഷം പുറകോട്ട് പോയി, തൂലികയിലൂടെ.


സ്വാതന്ത്ര്യാനന്തരകാലം ബ്രിട്ടീഷുകാർ തകർത്ത ഇന്ത്യയുടെ ദുഃഖകാലം. ഭാരതമൊട്ടാകെ പട്ടിണിയും പരിവട്ടവും.പത്തു ശതമാനം വരുന്ന ഇടത്തരക്കാരും ബാക്കി തൊണ്ട് തല്ലിയും കയർ പിരിച്ചും ജീവിക്കുന്ന അരപ്പട്ടിണിക്കാരുടെ നാട്.
അങ്ങിങ്ങായി മടൽ മൂടി ചകിരി പിരിച്ചു    മട്ടാഞ്ചേരിയിലും കൊച്ചിയിലും വള്ളത്തിൽ കൊണ്ടുപോയി സേട്ടുമാർക്ക് വിറ്റ് ലാഭമുണ്ടാക്കുന്ന കയർ മുതലാളിമാരും അവരുടെ പണിയാളുകളും. ചിലർ ബീഡിതെറുപ്പു ജോലിയും  ചെയ്തിരുന്നു. നാളികേരം വെട്ടി ഉണക്കി കൊപ്രയാക്കി അത് കൊച്ചിയിൽ   വിൽക്കുന്ന അപൂർവ്വം  ചില ചെറുകിട മുതലാളിമാർ.

അതിലൊരു ചെറിയ മുതലാളിയുടെ ഇളയമകനായിരുന്നു താൻ.തനിക്കു മൂത്ത രണ്ടു സഹോദരങ്ങൾ, ഇളയ ഒരാൾ
ഓർമ്മവച്ച നാൾ മുതൽ കളിക്കൂട്ടുകാരായി ഉണ്ടായിരുന്നത് പട്ടിണിക്കാരായ തൊഴിലാളികളുടെ മക്കൾ. അതിൽ ഒന്നായിരുന്നു തൻറെ രതി. അമ്മായിയുടെ മകളാണ്.  അമ്മയെ കാണാനും കുറെ നേരം വർത്തമാനം പറഞ്ഞിരിക്കാനും വേണ്ടി വരും കുഞ്ഞു രതിയേയും ഒക്കത്ത് വെച്ച് അമ്മായി.പല്ലുകൾ മുളച്ചിട്ടില്ലാത്ത കുഞ്ഞു രതിയെ കാണുമ്പോൾ താൻ പല്ലിളിച്ചു കാട്ടും. അവൾ മോണ കാട്ടി ചിരിക്കും.
കുറേക്കാലം കൂടി കഴിഞ്ഞു. മറ്റുള്ള കൂട്ടുകാരിൽ നിന്നും വ്യത്യസ്തമായി എന്നും തങ്ങളാണ് ഒപ്പം ഉണ്ടാവുക. സൗഹൃദവും കളിയും. ഓരോ വളർച്ചയിലും കൂടുതൽ കൂടുതൽ സ്നേഹം തമ്മിൽ വളർത്തി. താൻ ഹൈസ്കൂൾ ക്ലാസിൽ ആയപ്പോഴേക്കും രതി വളർന്നു പെണ്ണായി. രണ്ടു വീട്ടുകാരും ഞങ്ങളുടെ സ്നേഹബന്ധത്തിന് ഒരു തടസ്സമായിരുന്നില്ല
രതിയുടെ നന്ദൻ ‘ഓപ്പ’യായിരുന്നു താൻ .അടുത്തടുത്ത വീടുകളിൽ ആണെങ്കിലും ഒരു ദിവസം പോലും കാണാതിരിക്കാൻ കഴിയില്ലായിരുന്നു. തൻറെ മീശക്ക് കട്ടി വച്ചതോടെ താൻ കണ്ണാടി നോക്കുമ്പോൾ ഒരു ഗൗരവക്കാരൻ ആണെന്ന് തോന്നും. അവളുടെ അടുത്ത് ചെന്ന് അതേ ഗൗരവത്തിൽ ഒന്നു നോക്കും. രതി ചിരിച്ചു മറിയും.
ഓപ്പയ്ക്കിത് ചേരില്ല. ഒന്ന് ചിരിച്ചേ കാണട്ടെ .താൻ ചിരിക്കും, അവളും. ഞങ്ങളുടെ സംസാരത്തിൽ അവൾ എനിക്കും താൻ അവൾക്കും ഉള്ളതെന്ന് വിചാരിച്ചു തന്നെയാണ് കഴിഞ്ഞിരുന്നത്. അവളുടെ വീട്ടിലെ വലിയ പ്ളാവിൻറെ ചുവട്ടിൽ ഞങ്ങൾ ചാരിയിരിക്കും. ആരും ആ വഴി പോകുന്നില്ല എന്ന് കണ്ടാൽ നെഞ്ചിലേക്ക് പതുക്കെ അവൾ ചാരും. താനും അവളുടെ മുഖം രണ്ടുകയ്യും ചേർത്തുപിടിക്കും. ചിലപ്പോൾ  മണിക്കൂറുകളോളം അതേ ഇരിപ്പ് തുടരും.


പിന്നെ എപ്പോഴാണ് ആ ബന്ധത്തിൽ പഴയ ഊഷ്മളത കുറഞ്ഞുവന്നത്. താൻ കോളേജിൽ ചേർന്നതിനു ശേഷം, കൂടി ഇരിക്കുന്ന സമയം കുറഞ്ഞുവന്നു.രതി സ്കൂളിൽ പത്താം ക്ലാസിൽ എത്തിയിരുന്നു. വല്ലപ്പോഴും ഒക്കെ സ്കൂളിൽ ടീച്ചർ പഠിപ്പിച്ചു  എസ്എസ്എൽസി പാസ്സായി. പരീക്ഷാഫലം വന്ന അന്നുതന്നെ

അവൾ എന്റെ അമ്മയെയും അച്ഛനെയും കാണാൻ വന്നു. അമ്മായിയും കൂടെ ഉണ്ടായിരുന്നു അച്ഛൻ ചോദിച്ചു അമ്മായിയോട്
“നീ എന്താ ഇവളെ ഇനി പഠിപ്പിക്കുന്നുണ്ടോ”
“കോളേജിൽ ഒന്നും ചേർക്കാൻ കഴിയില്ലല്ലോ ചേട്ടാ അവൾക്ക് ആണെങ്കിൽ ഡാൻസ് പഠിക്കണം എന്നാണ് ആഗ്രഹം”

. അമ്മായി പറഞ്ഞു.
രതി ചിരിച്ചുകൊണ്ട് നിന്നു.
“അതാണ് നല്ലത് “അച്ഛനും പറഞ്ഞു
ഈ സംഭാഷണം വീട്ടിൽ നടക്കുമ്പോൾ താൻ വീട്ടിൽ ഇല്ലായിരുന്നു എസ്എസ്എൽസി നല്ല മാർക്കോടെ പാസായ എൻറെ രതിയെ ഒന്ന് ഞെട്ടിക്കാൻ ആയി ഒരു സമ്മാനവുമായിട്ടായിരുന്നു തന്റെ വരവ്. നല്ല വില കൂടിയ ഒരു സാരി.വീട്ടിലേക്കു വരുംവഴി കയറിയതാണ്.
താൻ അമ്മായിയെ വിളിച്ചു. “രതിയെവിടെ  അമ്മായി”
തന്റെ ഒച്ച കേട്ടതും അവൾ ഓടി വന്നു. എൻറെ കയ്യിൽ പിടിച്ചു നിന്നു.
താൻ പറഞ്ഞു
“കണ്ണടച്ച് നില്ല് “അവൾ കണ്ണടച്ചു എന്തെങ്കിലും സമ്മാനം ആയിരിക്കുമെന്ന് അവൾക്കറിയാമായിരുന്നു.പൊതി അവളുടെ കയ്യിൽ കൊടുത്തു. അവൾ കണ്ണ് തുറന്നു.
കവറും അതിനകത്തെ സാരിയും കണ്ടു.സന്തോഷം കൊണ്ടവൾ തുള്ളിച്ചാടി. അതുവരെ ഇറക്കമുള്ള പാവാടയും ലൂസായ  മേലുടുപ്പും ധരിച്ചിരുന്ന അവളന്നു ആദ്യമായി താൻ വാങ്ങി കൊടുത്ത സാരിയുടുത്തു. ഇരുട്ടത്ത് എനിക്ക് അമ്മായി കാണാതെ ഒരു ഉമ്മ തന്നു കൊണ്ടോടി.
താൻ വീട്ടിലേക്ക് പോന്നു. വീട്ടിൽ വന്നപ്പോഴാണ് അമ്മ പറയുന്നത്.അമ്മായിയും രതിയും വന്നിരുന്ന കാര്യം. അച്ഛനോട് അവളെ ഡാൻസ് പഠിക്കാൻ ചേർക്കുന്നതിന് അനുവാദം ചോദിക്കാനും കൂടിയാണ് വന്നത് എന്ന് അമ്മ പറയുന്നത് കേട്ട് താൻ ഞെട്ടി അതിനോട് യോജിക്കാൻ തനിക്ക് കഴിയുമായിരുന്നില്ല. അന്ന് ആദ്യമായി തനിക്ക് അവളോട് ദേഷ്യം തോന്നി.


ചിലങ്കകൾ,
ചിലങ്കകളുടെ കിലു കിലുക്കം. അതിനേക്കാൾ ഉച്ചത്തിൽ………..


അടുത്ത ദിവസം തന്നെ രാവിലെ താൻ രതിയെ കണ്ടു. തന്റെ മുഖം കലുഷിതമായിരുന്നുവെന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.
“എന്താ നന്ദനോപ്പേ മുഖം വല്ലാതിരിക്കുന്നത്”
“എനിക്ക് നിന്നോട് കുറച്ച് സമയം സംസാരിക്കണം”
ഞങ്ങൾ ഞങ്ങളുടെ പ്ളാവിൻറെ താഴെ പോയിരുന്നു ഞാൻ പറഞ്ഞു.

“നീ ഡാൻസ് പഠിക്കുന്ന വിവരം എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല. ഇന്നലെ രാത്രിയും പറഞ്ഞില്ല. എനിക്ക് നീ ഡാൻസ് പഠിക്കുന്ന തീരെ ഇഷ്ടമല്ല. അതുകൊണ്ട് മറ്റെന്തെങ്കിലും കോഴ്സിന് ചേരണം. ഫീസ് കൊടുക്കാൻ ഇല്ലെങ്കിൽ അച്ഛനോട് പറഞ്ഞു ഞാൻ പരിഹരിക്കാം. എൻറെ ഭാര്യയായിരിക്കുന്നവൾക്ക് ചേരുന്ന ഒരു കോഴ്സ് ഞാൻ തിരഞ്ഞെടുക്കാം”


അവൾ ഞെട്ടിപ്പോയി തന്റെ വാക്കുകൾ കേട്ട്. അത് അവളുടെ മുഖവും കണ്ണുകളും വിളിച്ചുപറയുന്നുണ്ടായിരുന്നു. സജലങ്ങളായ  കണ്ണുകളിലൂടെ അവൾ എന്നെ നോക്കി
“എന്തിനാണ് ഇങ്ങനെ പറയുന്നത് ഞങ്ങൾ പാവങ്ങളല്ലേ. അമ്മാവനെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ് ഓപ്പയുടെ ഡിഗ്രി പഠനം, എൻറെ പഠിക്കുന്നതിനുവരുന്ന ചെലവുകൾ അമ്മാവന് താങ്ങാൻ ബുദ്ധിമുട്ടാവും. ഡാൻസിന് ചെറിയ തുകയേ കൊടുക്കേണ്ടതുള്ളൂ. ഞാൻ ജീവിതകാലം മുഴുവൻ ഡാൻസ്കാരി ആയിരിക്കില്ല.ഓപ്പ എഞ്ചിനീയറിങ് കഴിഞ്ഞു വന്നാൽ അപ്പോൾ ഞാൻ ഡാൻസ് നിർത്തും. അതുവരെ മറ്റു കുട്ടികളെ പഠിപ്പിച്ചു കുറച്ചു പണവും ഉണ്ടാക്കാമല്ലോ.
അവൾ തുടർന്നു
“നന്ദനോപ്പക്ക് സമ്മതമില്ലെങ്കിൽ ഞാൻ ഡാൻസ് കോഴ്സ് വേണ്ടെന്നു വയ്ക്കാം” എന്ന് പറഞ്ഞുകൊണ്ട് അവൾ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
തന്റെ ദേഷ്യം കുറഞ്ഞിരുന്നു അവളുടെ  മുടി ഇഴകളിൽ തന്റെ വിരലുകൾ ഓടി നടന്നു. “ഏതായാലും നിൻറെ ആഗ്രഹം നടക്കട്ടെ”
അവൾ ചിരിച്ചുകൊണ്ട് തന്നെ യാത്രയാക്കി
താൻ ഡിഗ്രി  കഴിഞ്ഞു തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളേജിൽ അഡ്മിഷൻ ആയി. ഡിഗ്രി കഴിഞ്ഞതിനാൽ മൂന്നുവർഷമേ പഠിക്കേണ്ടതുണ്ടായിരുന്നുള്ളൂ. പക്ഷേ ആ മൂന്നു വർഷക്കാലമാണ് തന്നെയും തന്റെ ജീവിതവും തകർത്തത് എന്നു താൻ മനസ്സിലാക്കിയില്ല.
വലിയ പണച്ചാക്കുകളുടെ മക്കളും ആയിട്ടായിരുന്നു തൻറെ  സഹവാസം. പഠിപ്പിനിടെ ചീത്ത കൂട്ടുകെട്ടിലും പെട്ടുപോയിരുന്നു. തൻറെ രതിയെ മറന്ന ഒരു രാത്രി കൂട്ടുകാരോടൊപ്പം സിറ്റിയിലെ ചീത്ത സ്ത്രീയുടെ അടുത്ത് പോയത് വലിയൊരു കളങ്കമായി ജീവിതത്തിൽ. ആ സ്ത്രീ ഡാൻസ് പരിപാടികൾക്ക് ഇടയ്ക്ക് പോകും.കൂടുതൽ പണം കിട്ടിയാൽ ഈ തൊഴിലിനും പോവും എന്ന് പറഞ്ഞത് സഹപാഠി ചെറിയാൻ ആയിരുന്നു.

അത് തന്നെ മനസിന്റെ താളം തെറ്റിച്ചു. പിന്നീട് ഒരിക്കലും അത്തരം പ്രവർത്തിക്കു പോയിട്ടില്ല.എന്നാൽ ഡാൻസുകാരികളോട് ഉള്ള തൻറെ ശത്രുത പിന്നെയും  കൂട്ടുവാനേ ആ സംഭവം ഉതകിയുള്ളൂ.
പുതിയ ജീവിതവും പുതിയ സുഹൃത്തുക്കളും പഠനവും എല്ലാം പുതിയ അനുഭവ പാഠങ്ങൾ തനിക്ക് തന്നുകൊണ്ടിരുന്നു. രതിയുടെ കത്തുകൾ ദിവസം ഓരോന്നു വരും. അതിനു മറുപടി അയക്കും ദിവസവും. പിന്നീട് ആഴ്ചയിൽ രണ്ടും ആഴ്ചയിലൊന്നും മാസത്തിൽ ഒന്നുമൊക്കെ ആയി മറുപടി ചുരുങ്ങി. നൃത്തം ചെയ്യുന്ന രതിയെ  തനിക്ക് അൽപ്പാൽപ്പം വെറുപ്പായി തുടങ്ങി. രണ്ടുപേരുടെയും കത്തുകളി ലാകട്ടെ ആ വിഷയം ചർച്ചയെ ആയതില്ല.
വർഷങ്ങൾ കഴിഞ്ഞുപോയത് എത്രവേഗം എന്നറിഞ്ഞത് കോഴ്സുകൾ കഴിഞ്ഞ്. മടങ്ങിവന്നതിനു ശേഷമാണ്. രണ്ടുദിവസം കഴിഞ്ഞാണ് രതിയെ കാണുന്നത്. അതും വഴിയിൽ വെച്ച്. കരഞ്ഞു കലങ്ങിയ കണ്ണുകളോടെ അവൾ തന്നെ നോക്കി. മറുപടി അയക്കാത്തതിന് പരിഭവങ്ങളുടെ കെട്ടഴിച്ചു. തുടുത്ത രതി ക്ഷീണിച്ചിരിക്കുന്നതായി തോന്നി. തന്റെ പെരുമാറ്റത്തിലും പഴയ അടുപ്പത്തിന് സാന്ദ്രത കുറവായിരുന്നുവെന്ന് ഇന്നും മനസ്സിലാക്കുന്നു. താൻ നൃത്ത പഠനവും ഒപ്പം നൃത്തം പഠിപ്പിക്കലും എന്നെന്നേക്കുമായി അവസാനിപ്പിച്ച കാര്യം അവൾ പറഞ്ഞു.


” നന്നായി” തന്റെ  മറുപടി ഒറ്റവാക്കിൽ ഒതുങ്ങിയിരുന്നു. അല്ലെങ്കിൽ അങ്ങനെ പറയാൻ പഠിച്ചു.


അധികം താമസിയാതെ റിസൾട്ട് വന്നു. നല്ല മാർക്കോടെ പാസായി. സർക്കാരിൽ പൊതുമരാമത്ത് വകുപ്പിൽ താൻ  ജോലിയിലും കയറി. നാട്ടിൽ തന്നെയായിരുന്നു പോസ്റ്റിംഗ്.
ഒരു ദിവസം രതി തന്നെ കാണാൻ വീട്ടിലേക്കു വന്നു.
എനിക്ക് അല്പം സംസാരിക്കാനുണ്ട്. നമുക്കിന്ന് നമ്മുടെ പ്ലാവിന്റെ ചുവട്ടിൽ കൂടാം. രാത്രി വൈകി വന്നാൽമതി. ഞാൻ വരാം.
“വരാം”
ഒറ്റവാക്കിൽ തന്റെ മറുപടി.
രാത്രി ഭക്ഷണത്തിനുശേഷം താൻ പ്ലാവിന് ചുവട്ടിൽ ചെന്നപ്പോൾ രതിയെത്തിയിട്ടുണ്ട്. ഇരുണ്ട വെളിച്ചത്തിലും അവളുടെ കണ്ണുകൾ ഉദ്യോഗഭരിതമായിരിക്കുന്നത് തനിക്ക് കാണാമായിരുന്നു. “നിനക്കെന്താ പറയാനുള്ളത് വേഗം പറയണം ജോലിയുണ്ട് “താൻ പറഞ്ഞു.
“അത്രയ്ക്ക് വേണ്ടാതായി എന്നെ ഓപ്പക്ക് അല്ലേ”അവൾ പറഞ്ഞു. ചെറുതായിപ്പോയി താൻ അവളുടെ മുൻപിൽ. മനസ്സ് ഒന്നു വിങ്ങിപ്പോയി ഒരു നിമിഷം.
എങ്കിലും ഈഗോ വിടാതെ ഒന്നും മിണ്ടാതെ താൻ നിന്നു.
“ഇത്ര അകലം കാണിക്കാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തത്? ഡാൻസിനു പോയതോ? അച്ഛൻ ആലോചനകൾ തുടങ്ങിയിരിക്കുന്നു. നമ്മുടെ ബന്ധം ഇപ്പോഴും കസിൻസ് എന്ന് മാത്രമേ അച്ഛൻ കരുതിയിട്ടുള്ളൂ. അമ്മയ്ക്ക് ചില സംശയങ്ങളൊക്കെയുണ്ട്.
” നല്ല കാര്യം ആണെങ്കിൽ അതങ്ങ് നടത്തുവാൻ അച്ഛനോട് പറഞ്ഞേക്ക് .എനിക്ക് ഇതിലെതിർപ്പൊന്നുമില്ല”


തൻറെ വാക്കുകൾ കേട്ട് രതി അവിശ്വസിനീയമായി തന്റെ മുഖത്തേക്കും കണ്ണുകളിലേക്കും നോക്കി. എന്നിട്ട് പറഞ്ഞു

.
” എനിക്ക് ഒരു വിവാഹ ജീവിതം ഉണ്ടെങ്കിൽ അത് ഓപ്പയോടൊപ്പം മാത്രമേ ഉണ്ടാവൂ. അത് നിശ്ചയമാണ്.
” നീ എന്തിനാ എന്നെ കാത്തിരിക്കുന്നത്. നമ്മൾ പരസ്പരം ചേരില്ല . കുട്ടിക്കാലം മുതൽ ഒന്നിച്ചു കളിച്ചു വളർന്നു. വലുതായപ്പോഴും അത് തുടർന്നു. നമ്മൾ രണ്ടു തട്ടിലാണ് .നമുക്ക് ഒന്ന് ചേരാൻ കഴിയില്ല.”
കുറേനേരം ഒന്നും അവൾ മിണ്ടിയില്ല. കുറെ കഴിഞ്ഞു ചോദിച്ചു.
“നന്ദനോപ്പയുടെ അവസാന വാക്കാണോ ഈ പറഞ്ഞത്”
“അതെ അതിനു മാറ്റമില്ല”
പിന്നെ അവൾ ഒറ്റ ഓട്ടമായിരുന്നു വീട്ടിലേക്ക്.
താൻ വീട്ടിലേക്ക് മടങ്ങി. അടുത്ത ദിവസത്തെ കുറച്ചു വർക്ക് ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു. ഒരു മണിയായി കിടന്നപ്പോൾ .അപ്പോൾ തന്നെ ഉറങ്ങിക്കാണണം. ഒരു ഭാരം ഇറക്കിവെച്ച സംതൃപ്തിയോടെ.

അതിരാവിലെ ഏതോ വലിയ നിലവിളിയും ഒച്ചയും ബഹളവും കേട്ടാണ് താൻ ഉണർന്നത് അമ്മ വന്നു വിളിച്ചു ഉണർത്തി പറഞ്ഞു
“നന്ദാ അമ്മായിയുടെ വീട്ടിൽ എന്തോ അപകടം നടന്നിട്ടുണ്ട്. നീ അങ്ങോട്ട് ചെല്ലൂ. അച്ഛൻ അങ്ങോട്ട് പോയിട്ടുണ്ട്. ഞാൻ പുറകേ വരാം”
എന്തോ തനിക്കും എന്തോ ആപത്ത് വരുന്നുണ്ടെന്ന് ഉള്ള തോന്നലോടെ ഓടിച്ചെന്നു. ആളുകൾ കൂടിയിരിക്കുന്നു. അവരെ വകഞ്ഞു മാറ്റി അകത്തുകയറി നോക്കി. താൻ ഞെട്ടിപ്പോയി തലച്ചോറിനകത്ത് ഒരു ഇടി വെട്ടിയത് പോലെ തോന്നി അവൾ,രതി, തന്റെ എല്ലാമായ പ്രേയസി കെട്ടിത്തൂങ്ങിയിരിക്കുന്നു. പോലീസിന് ആളു പോയിരിക്കുന്നു എന്ന് ആരോ വിളിച്ചു പറയുന്നത് മാത്രം കേട്ടു .
പിന്നെ ഒന്നും ഓർമ്മയില്ല. അവ
ളുടെ ഭീവത്സമായ മുഖമാണ് അതിന് തൊട്ടുമുമ്പ് കണ്ടത്.


ഓർമ്മ വരുമ്പോൾ ആശുപത്രിയിലാണ്.
അമ്മ കൂട്ടിരിപ്പുണ്ട്.


ദിവസങ്ങൾ കഴിഞ്ഞു പോയി.
ആശുപത്രിയിൽ നിന്നും അടുത്ത ദിവസം തന്നെ ഡിസ്ചാർജ് ചെയ്തു. ആഹാരം ഇല്ല, ഉറക്കമില്ല. അമ്മ നിർബന്ധിക്കുമ്പോൾ കഞ്ഞി വെള്ളമോ മറ്റോ ഒരു ഇറക്ക് കഴിക്കും.
ക്രമേണ എല്ലാം നോർമലായി എന്ന് വെറുതെ തോന്നി. ആരും തന്നെ സംശയിക്കില്ല. അതിനവൾ ഒരു സംശയവും ബാക്കി നിർത്തിയിരുന്നില്ലല്ലോ.
അച്ഛനും അമ്മയും നിർബന്ധിച്ചിട്ട് അടുത്ത ദിവസം ജോലിക്ക് പോകാം എന്ന് കരുതി.
വീട്ടിൽ വെറുതെ ഇരിക്കുന്ന ഓരോ സെക്കൻഡും അവളുടെ രൂപം മനസ്സിലേക്ക് ഓടിവരും. അതിൽ നിന്നൊരു അല്പം മോചനം. അതു മാത്രമായിരുന്നു ലക്ഷ്യം.

രതിയുടെ വീട്ടിലേക്ക് നടന്നു. അമ്മായിയെയും മാമനെയും കണ്ടു ജോലിക്ക് പോകുന്ന കാര്യം പറയാൻ കൂടിയായിരുന്നു തന്റെ പോക്ക്.


അമ്മായി കിടക്കുകയായിരുന്നു തന്നെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു കരഞ്ഞു
“എന്റെ പൊന്നു മോനെ.മോൻ ഇതെങ്ങനെ സഹിക്കുന്നു. അമ്മായി അലറി വിളിച്ച് പറഞ്ഞു. കൊലപാതകം ചെയ്ത ഒരു കുറ്റവാളിയായി അമ്മായിയുടെ മുമ്പിൽ നിന്നു. കുറെ കഴിഞ്ഞ് ആ കാൽ പിടിച്ചു പൊട്ടിക്കരഞ്ഞു.
“എനിക്ക് എല്ലാം അറിയാം മോനേ. ആ സൗന്ദര്യ പിണക്കം. അവൾ ഒരു മണ്ടി. മോൻ എല്ലാം സഹിക്കണം, മറക്കണം. ജോലിക്ക് പോയി തുടങ്ങിയാൽ കുറേശ്ശെ എല്ലാം
മറന്നോളും. മോൻ നന്നായി വരും.

പിന്നെ താൻ ഇറങ്ങി നടന്നു എങ്ങോട്ട് ?
യാന്ത്രികമായ ഒരു ജീവിതമായിരുന്നു പിന്നീടങ്ങോട്ട്. എങ്ങിനെയൊക്കെയോ ജീവിച്ചു.
അമ്മയും അച്ഛനും വിവാഹം കഴിക്കാൻ നിർബന്ധിച്ചു. താൻ വഴങ്ങിയില്ല.
*******”
സിബിളിനെ ലഭിച്ച
തിനു ശേഷം എനിക്കും രതിക്കും കൂടിയുണ്ടായ മകളാണ് അവളെന്ന് കരുതി വളർത്തി ഒരച്ഛനായിത്തന്നെ.  എന്ത് കാരണത്താൽ പ്രിയസഖിയെ അകറ്റി നിർത്തിയോ അവളുടെ കലയെ വെറുത്തുവോ അതിൽ മകളെ എങ്കിലും പ്രവീണയാക്കണം എന്നുള്ള  മോഹം ആയിരുന്നു പിന്നീട് അങ്ങോട്ട്. കലാ മണ്ഡലത്തിൽ നിന്നും പ്രശസ്തമായ നിലയിൽ നൃത്തം പിഠിച്ചിറങ്ങിയിരുന്നു സിബിൾ.
*********
നന്ദൻ പേന താഴെ വെച്ചു.

ആരോടൊ പറയാൻ ഉണ്ടായിരുന്നത് പറഞ്ഞു തീർത്ത ഒരു സംതൃപ്തി യോടെ

കസേരയിൽ കിടക്കുകയായിരുന്നു. തൻറെ മുഖത്തേക്ക് എന്തോ വീണു.
കൈകൊണ്ട് തടവി നോക്കി
ചിതൽ മണ്ണ്!
മുകളിലേക്ക് നോക്കിയപ്പോൾ ഉത്തരത്തിൽ ഒരു പല്ലി സൂക്ഷിച്ചു നോക്കിയിരിക്കുന്നു. പല്ലിയും തന്നെ സൂക്ഷിച്ചു നോക്കുകയാണ്. നോക്കിക്കൊണ്ടിരിക്കെ ആ പല്ലി തന്നെ നോക്കി ചിരിച്ചു. അത് തന്നോട് പറയുന്നു..
“നമ്മുടെ മകളെ ആരുടെയെങ്കിലും നല്ല കൈകളിൽ സുരക്ഷിതമായി എത്തിക്കേണ്ടേ.
എന്നിട്ട് നമ്മുടേതായ ലോകത്തേക്ക് എന്നോടൊപ്പം വരൂ. നമുക്ക് നഷ്ടപ്പെട്ട ജീവിതം ജീവിച്ചു തീർക്കേണ്ടേ”
ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ആരെയും കണ്ടില്ല. അകന്നകന്നു  പോകുന്ന കാലടി ഒച്ച മാത്രം,പിന്നെ ചിലങ്കകളുടെ കിലുങ്ങൂന്ന ഒച്ചയും ……..

അമ്മ ഒരു കവിത.

“എൻ പാട്ടിനു ചിറകു വിടർന്നെങ്കിൽ,
അവ പനിനീർ വിശറികൾ ആയെങ്കിൽ,
ഭാവനയിളം തെന്നലായെങ്കിൽ,
അതു പരിമളമായ് നിന്നെത്തഴുകിയെത്തിയെങ്കിൽ”

രാവിലെ ഞാൻ ഉറക്കം കഴിഞ്ഞെഴുന്നേറ്റു വരുമ്പോൾ എൻെറ ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി ഉണ്ടാകുമെന്നത് എനിക്കറിയാവുന്ന ഒരു സത്യം.അമ്മ അതിൻെറ പൊരുൾ മനസ്സിലാക്കിയിരിക്കുമെങ്കിലും ഒന്നും അറിഞ്ഞതായി നടിക്കില്ല.
“നന്ദാ ഉറക്കമൊക്കെ സുഖമായിരുന്നില്ലേ…”എന്നചോദ്യ ത്തോടെ എന്നെ എതിരേൽക്കും.എന്നിട്ട് പാലൊഴിച്ച ചായ തരും.കഴിഞ്ഞ മുപ്പതു വർഷമായി ഈ ചോദ്യം കേൾക്കാൻ ഞാൻ ആഗ്രഹിച്ചു കൊണ്ടേയിരിക്കുന്നു.
കേരളത്തിലങ്ങോളമിങ്ങോളം മിക്കവാറും ജില്ലകളിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്.അതിനു മുമ്പ് പഠനവും.ഒരാഴ്ച്ച എങ്ങിനെയാണ് അമ്മയെ കാണാതെ എനിക്ക് കഴിച്ചു കൂട്ടാൻ കഴിയുക എന്നത് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്.വെള്ളിയാഴ്ച്ചകളിൽ പാതിരാത്രികഴിഞ്ഞാലും കിട്ടാവുന്ന വാഹനം പിടിച്ച് വീട്ടിലെത്തും.അമ്മയും കാത്തിരിക്കുന്നുണ്ടാകും, എനിക്കിഷ്ടപ്പെട്ട വിഭവങ്ങളുമായി.ഒരു ഫൈവ് സ്റ്റാർ ഹോട്ടലിലും കിട്ടുമായിരുന്നില്ല അത്രയും നല്ലഭക്ഷണം.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മ യുടെ കുശലാന്വേഷണങ്ങൾ.കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ എൻറെ ജീവിതത്തിൽ നടന്ന എല്ലാകാര്യങ്ങളും അമ്മക്കറിയണം.അതും വിശദമായിത്തന്നെ.ഞാൻ ഔദ്യോഗികവും അല്ലാത്തതുമായ എല്ലാക്കാര്യങ്ങളും അമ്മക്കു മുമ്പിൽ വിതറും.അതിൽ ആഫീസിൽ പുതിയ ട്രെയിനികളായും പുതിയ റിക്രൂട്ടുമെൻറായും വരുന്ന പെൺകുട്ടികളുടെ കാര്യങ്ങൾ വരെ കടന്നു വരും.അക്കാര്യം പറയുമ്പോൾ അമ്മയുടെ കണ്ണുകൾ വിടർന്നു വരുന്നത് എനിക്കു കാണാം.ഉത്സാഹത്തോടെ അമ്മ ചോദിക്കും,”ആ കുട്ടി എങ്ങിനെയുണ്ട് കാണാൻ,സ്വഭാവം നല്ലതാണോ”
.ഇതൊക്കെ അമ്മയോടു പറയണം.

അവസാനം എന്നത്തേയും പോലെ,അമ്മ വിചാരിച്ചതു പോലെ കല്ല്യാണക്കാര്യത്തിലാണ് സംഭാഷണം എത്തിച്ചേരുക. പതിവുപോലെ എൻറെ തുരുപ്പു ചീട്ട് ഞാൻ പുറത്തെടുക്കും.
“അവളെ എനിക്കിഷ്ടമാണമ്മേ.”
എന്നിട്ട് കൂട്ടിച്ചേർക്കും.
“നമ്മുടെ ആശയെപ്പോലെ.”
അതോടെ അമ്മയുടെ മുഖം മ്ളാനമാവും.
ആശ എൻറെ സഹോദരിയാണ്.അമ്മയ്ക്ക് ഞങ്ങൾ രണ്ടു മക്കൾ.ആശ ഡോക്ടറാണ്.കെട്ടിയവനും.ഒരു ചെറിയ കുട്ടിയുമായി തലസ്ഥാന നഗരിയിൽ മെഢിക്കൽ കോളേജിൽ ജോലിചെയ്യുന്നവർ.
ആശക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.എനിക്ക് ആറു വയസ്സും.അമ്മ ഞങ്ങളെ ബുദ്ധിമുട്ടുകളൊന്നുമറിയാതെ തന്നെ വളർത്തി.അച്ഛൻ സമ്പാദിച്ചതും കൂടാതെ കുടുംബവകയുമായ കുറെ ഭൂസ്വത്തുക്കൾ ഉണ്ടായിരുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും കാര്യമായി അലട്ടിയിരുന്നില്ല.അച്ഛൻറെ തൽ സ്വരൂപമായ എന്നെയാണ് അനുജത്തിയേക്കാൾ അധികം അമ്മ ലാളിച്ചത്.
ആ അമ്മയെയാണ് ഞാൻ ഈ വിഷമിപ്പിക്കുന്നത്.ഓർക്കുമ്പോൾ കുറ്റബോധം തോന്നും.
അമ്മയുടെ സ്നേഹത്തിൻറെ മുമ്പിൽ എൻറെ മനസ്സിലുള്ളയാളെ ഒരിക്കലും ഞാൻ അവതരിപ്പിട്ടില്ലായിരുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ വളരുകയും അതേ പോലെ ഞങ്ങളെ വളർത്തുകയും ചെയ്ത അമ്മയ്ക്ക് മകൻ വിവാഹം ചെയ്യുവാൻ കണ്ടു വെച്ചിരിക്കുന്നത് അന്യ മതസ്ഥയായ ഒരു കുട്ടിയാണെന്നറിഞ്ഞാൽ…..അമ്മയെപ്പോലെ തന്നെ എനിക്കും സഹിക്കാവുന്നതായിരിക്കില്ല.
ആശയെക്കൊണ്ടുപോലും എൻറെ മനസ്സറിയാൻ അമ്മ ശ്രമിച്ച് പരാജയമടഞ്ഞിട്ടുണ്ട്.
ഒരേ ഓഫീസിൽ ജോലി ചെയ്യുന്നു എന്നു വെച്ച് മറ്റു കമിതാക്കളെപ്പോലെയായിരുന്നില്ല ആൻ ജോസും നന്ദനെന്ന ഞാനും തമ്മിലുള്ള ബന്ധം.എൻറെ നിർദ്ദേശ പ്രകാരം തന്നെ ഞങ്ങളുടെ ബന്ധം മറ്റൊരു മനുഷ്യ ജീവിപോലും അറിയാതെ സൂക്ഷിക്കുവാൻ അവൾക്കും എനിക്കും കഴിഞ്ഞിട്ടുണ്ട്.
ദിവസങ്ങൾ,മാസങ്ങൾ .ഒന്നിനും ഒരു മാറ്റവുമില്ലാതെ കടന്നു പോയി..ഈയിടെയായി അമ്മക്ക് വല്ലാത്ത ക്ഷീണം അനുഭവപ്പെട്ടു
തുടങ്ങിയെന്ന് എന്നോട് പറഞ്ഞു.ദിവസങ്ങൾ കഴിയുന്തോറും ക്ഷീണം വർദ്ധിച്ചു വന്നു.ആശയെ വിളിച്ചു വിവരം പറഞ്ഞു.അവളും ഭർത്താവും വന്നു.അമ്മയെ ഞങ്ങൾ തിരുവനന്തപുരത്തു കൊണ്ടുപോയി മെഡിക്കൽ കോളേജിൽ കാണിച്ചു. സകല ചെക്കപ്പുകളും നടത്തി.ഒന്നും കാണാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല.ശരീരം കീറിമുറിക്കുന്നതുപോലെ മനസ്സ് കീറിമുറിക്കാൻ കഴിയില്ലല്ലോ.
ആശുപത്രികളിൽ ടെസ്റ്റുകൾക്കു വിധേയയായിഅമ്മ കിടക്കുമ്പോൾ, എന്നെപ്പോലും അറിയിക്കാതെ പെട്ടെന്നൊരു ദിവസം ആൻ ആശുപത്രി യിലെത്തി.അവളുടെ മുഖത്തെ ആകാംഷയും ദു:ഖവും പുറമെകാണാതിരിക്കാൻ അവൾ പരമാവുധി ശ്രമിക്കുന്നുണ്ട് എന്നെനിക്കു മനസ്സിലായി. എന്നെപ്പോലും ചെറുതായി ഒന്നു നോക്കിയതല്ലാതെ മറ്റൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
അവൾ എൻറെ മുമ്പിൽ വെച്ചു തന്നെ അമ്മയോട് പറഞ്ഞു.
“ഞാൻ നന്ദകുമാറിൻറെ ആഫീസിൽ ജോലി ചെയ്തിരുന്നു.ഇപ്പോൾ ഇവിടെ ഹേഡ്ഢാഫീസി ലാണ്.ഇവിടെ ഹോസ്റ്റലിലാണ്.താമസം.ഇവിടെ മറ്റൊരു വാർഡിൽ എൻറെ റൂം മേറ്റ് കിടക്കുന്നുണ്ട്.നന്ദകുമാറിനെ കണ്ടപ്പോൾ ഇങ്ങോട്ടു കയറിയതാണ്.അമ്മയല്ലേ.”
അവൾ വിദഗ്ധമായി ഒരു കള്ളം പറഞ്ഞിരിക്കുന്നുവെന്ന് എനിക്കു തോന്നി.
അമ്മ എന്നെ സൂക്ഷിച്ചു നോക്കി.എനിക്ക് യാതൊരു ഭാവമാറ്റവും ഉണ്ടാവാതെ ഞാൻ ശ്രദ്ധിച്ചു.
അമ്മ ആനുമായി ദീർഘനേരം സംസാരിച്ചിരുന്നു.എന്തെന്നു ഞാനും ശ്രദ്ധിച്ചില്ല.അവളുടെ കൈ പിടിച്ച് അമ്മ തഴുകിക്കൊണ്ടിരുന്നു.
അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ
അമ്മയോട് യാത്ര പറഞ്ഞ് പുറത്തേക്കു പോയി.
അമ്മക്ക് രോഗമൊന്നുമില്ലെന്ന് ഒരാഴ്ചത്തെ പരിശോധനകൾക്കു ശേഷം ഡോക്ടർമാർ വിധിയെഴുതി.ആശയും ഭർത്താവും അതു ശരിവെച്ചു.
ഞാനും അമ്മയും രണ്ടു ദിവസം ആശയോടും കുഞ്ഞിനോടുമൊത്ത് തിരുവനന്തപുരത്ത് തങ്ങി.
അമ്മ പതിവിലും സന്തോഷ വതിയായി കാണപ്പെട്ടു.
ഞാനും അമ്മയും തിരികെ പോന്നു.എൻറെ ലീവ് കഴിയാറായിരുന്നു.ഇനി ലീവ് നീട്ടേണ്ട ആവശ്യമില്ലാ

യിരുന്നു.കുട്ടിച്ചേച്ചി എന്ന അകന്നബന്ധത്തിലെ ഒരു സ്ത്രീ അമ്മക്ക് കൂട്ടുള്ളതുകൊണ്ട് ഞാൻ ജോലിസ്ഥലത്തേക്ക് മടങ്ങാൻ തീരുമാനിച്ചു.
പോകുന്നതിൻറെ തലേദിവസം രാത്രി അമ്മ പതിവുപോലെ ഭക്ഷണം വിളമ്പി സാധാരണപോലെയുള്ള സംഭാഷണം തുടങ്ങി.അന്ന് അമ്മ എൻറെ കള്ളപ്പുഞ്ചിരി കടമെടുത്തു എന്നോട് പറഞ്ഞു.
“ആൻ നിന്റെ ആശയല്ലല്ലോ.ഇനി അതങ്ങ് നടത്തരുതോ. ഈ അമ്മയെപ്പറ്റി നീയെന്തു വിചാരിച്ചു.ഞാൻ വെറും പൊട്ടിയാണെന്നോ.മുപ്പത്തൊന്നു വർഷം എൻറെ മകനായി ജീവിച്ചിട്ടും നിനക്കെന്നെ മനസ്സിലായില്ലോട പൊട്ടാ”.
ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയുടെ ആ വിളിയുടെ പൊരുൾ എനിക്കപ്പോഴേ മനസ്സിലായുള്ളൂ.
ഞാൻ മനസ്സിൽ വിചാരിച്ചു
“ശരിയാണമ്മേ അമ്മയുടെ ഈ മകൻ അമ്മയുടെ മുൻപിൽ ഇന്നും ഒരു പൊട്ടൻ തന്നെ.”

ആരോ എഴുതിയ വരികൾ ഓർത്തുപോയി ഞാനന്നേരം.
അമ്മ,അതെഴുതാൻ കഴിയാത്ത ഒരു കവിതയാണ്.
എന്നാൽ നമ്മൾ അമ്മയ്ക്കു വേണ്ടി ചെയ്യുന്ന ഓരോ നല്ല പ്രവൃത്തിയും ആ അമ്മയെ ക്കുറിച്ചുള്ള കവിതകളാണ്.

ലിഫ്റ്റ്- വിദ്യാനന്ദൻ മറ്റപ്പിള്ളി

അവൾ അവനെ കാത്തു നിൽക്കുകയായിരുന്നു.അവൾ ഓർത്തു,എന്താണ് അദ്ദേഹം ഇന്ന് ഇത്രയേറെ വൈകുന്നത്.അവൾ അക്ഷമയായി ആ ബസ്സ് സ്റ്റോപ്പിൽ നിന്നു.ബസ്സ് സ്റ്റോപ്പിലെ ചവിട്ടു പടിയിൽ കണ്ട കല്ലിന്മേൽ അക്ഷമയോടെ ചവിട്ടി. സെക്കൻറുകൾ ഇടവിട്ട് കയ്യിലെ വാച്ചിൽ നോക്കുന്നുണ്ടായിരുന്നു അവൾ.

ഇങ്ങിനെ ലേറ്റ് ആവുക അദ്ദേഹത്തിന്റെ പതിവല്ലല്ലോ.താനാണ് പിന്നെയും ചിലപ്പോഴെങ്കിലും ലേറ്റ് ആവുക.ബോസ്സ് വൈകുന്നേരങ്ങളിൽ അവസാനം ഏൽപ്പിക്കുന്ന  ജോലിയും കൂടെ തീർത്തിട്ട് പോയാൽ മതിയെന്നു പറയുമ്പോൾ ചിലപ്പോൾ താൻ വൈകും.താൻ ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നുണ്ടാകും.ഇന്നെന്താണിത്രയും വൈകുന്നത്.

തിങ്ങിനിറഞ്ഞ് ഒരു ബസ്സ് വന്നു നിന്നു.യാത്രക്കാരിൽ കൂടുതലും അടുത്തുള്ള ഐ.ടി.ഓഫീസുകളിലെ “ടെക്കി”കൾ.അവരുടെയെല്ലാം നോട്ടം തന്റെ മേൽ വിഴുന്നതവൾ അറിഞ്ഞു.ഉയരം കൂടി, വണ്ണം തീരെക്കുറഞ്ഞതെങ്കിലും വേണ്ട ഭാഗങ്ങളിൽ നിമ്നോന്നതങ്ങൾ നിറഞ്ഞ ശരീരമാണ് തൻറേതെന്ന് അവൾക്കറിയാം.നീളം കൂടി തിരമാലകൾ പോലെ ചുരുണ്ട മുടികൾ തോളിനു ചുറ്റും തിങ്ങിക്കൂടി ക്കിടക്കും.

എന്നാൽ ഇന്നവളുടെ മുഖം വിവർണ്ണവും കണ്ണുകൾ ആകാംഷയാൽ വിടർന്നതുമായി കാണപ്പെട്ടു.

അവൾ തൻറെ ബാഗിൽ നിന്നും മൊബൈൽ ഫോൺ വലിച്ചെടുത്തു.നമ്പർ ഡയൽ ചെയ്തു ചെവിയിൽ വെച്ചു കാത്തു നിന്നു.ബസ് സ്റ്റോപ്പിലുള്ളവരുടെ ശ്രദ്ധ അവളിലേക്കു തിരിഞ്ഞിരുന്നു.സുന്ദരിയായ അവൾക്കെന്തോ സംഭവിക്കാൻ പോകുന്നൂവെന്ന മട്ടിലായിരുന്നു അവരുടെ നോട്ടം മുഴുവനും.നേഹയെന്ന പേരുള്ള അവൾ ഇതിനകം പരിഭ്രാന്തയായി ക്കഴിഞ്ഞിരുന്നു.

അദ്ദേഹം എവിടെയാണ്.തൻറെ കോളുകളൊന്നും എടുക്കുന്നില്ലല്ലോ. അ ദ്ദേഹത്തിൻറെ സിൽവർ ഗ്രേ ഹോണ്ട സിവിക്ക് വരുന്നതിൻറെ ഒരു ലക്ഷണവുമില്ലല്ലോ.

കാത്തു നിൽക്കണോ.അവൾ ചിന്തിച്ചു.അയാളെ ചീത്തപറഞ്ഞ് ഒരു മെസ്സേജുമയച്ചിട്ട് വീട്ടിൽ പോയാലോ.അവൾ ചിന്തിച്ചു.

എന്തു വേണമെന്ന് ആശങ്കപ്പെട്ടവൾ നിൽക്കെ അവൾക്കരികിലൊരു ബൈക്ക് വന്നു നിന്നു.ബൈക്ക് ഓടിച്ചിരുന്നയാൾ മുഴുവനായി മുഖം കവർ ചെയ്യുന്ന ഹെൽമെറ്റായിരുന്നു ധരിച്ചിരുന്നത്.അതുകൊണ്ടുതന്നെ ആളെ മനസ്സിലാകുമായിരുന്നില്ല.ഹെൽമെറ്റിൻറെ മുൻ വശത്തെ മൈക്ക ഷെൽട്ടർ ഉയർത്തിക്കൊണ്ട് അയാൾ വിളിച്ചു.

“ഹേയ് സുന്ദരീ.”

തന്നെയല്ല അയാൾ വിളിച്ചതെന്ന് അവൾ ആദ്യം വിചാരിച്ചെങ്കിലും അയാളുടെ നോട്ടം ഏറ്റുവാങ്ങാൻ മറ്റാരും അവിടെ ഉണ്ടായിരുന്നില്ലാ ത്തതിനാൽ തന്നെത്തന്നെയാണയാൾ വിളിച്ചതെന്ന സത്യം അവൾ മനസിലാക്കി. അയാൾ പുഞ്ചിരിച്ചുകൊണ്ട് മുക്കാലും മറഞ്ഞ ഹെൽമെറ്റിലൂടെ അവളെ പാളിനോക്കി, “പോരുന്നോ” എന്നു അയാൾ ചോദിക്കുന്നതുപോലെ അവൾക്കു തോന്നി.

“ഞാൻ മറ്റൊരാളെ കാത്തു നിൽക്കുകയാണ്.”

അവൾ പറഞ്ഞൂ.

“അറിയാം”.അയാൾ പതുക്കെ പറഞ്ഞു.

“എല്ലാ ദിവസവും വൈകീട്ട് 6 മണിക്ക് അയാൾ നിങ്ങളെ പിക്കപ്പ് ചെയ്യാൻ വരാറുണ്ടല്ലോ.പിന്നെ ഇന്നെന്തു പറ്റി.വിളിച്ചു നോക്കിയില്ലേ.”

അവൾക്ക് ദ്യേഷ്യം വന്നു തുടങ്ങിയിരുന്നു.

ഇയാളെന്തിനാണിതൊക്കെ ചോദിക്കുന്നത്.ഇയാളുടെ ചോദ്യത്തിന് ഞാനെന്തിന് മറുപടി കൊടുക്കണം.നാലുപാടുമുള്ള കണ്ണുകൾ തന്നെ ശ്രദ്ധിക്കുവാൻ തുടങ്ങിയിരിക്കുന്നു.കാര്യങ്ങൾ പന്തിയല്ല എന്നവൾ മനസ്സിലാക്കി.

അവൾ പറഞ്ഞു “ഞാൻ വിളിച്ചു നോക്കി പക്ഷേ എടുക്കുന്നില്ല.എങ്കിലും അതൊന്നും നിങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലല്ലോ.നിങ്ങളൊന്നു പോയിത്തരുമോ.”

അയാൾ ബൈക്കിൻറെ ടാങ്കിൽ കൈകുത്തി നിന്നുകൊണ്ട് പറഞ്ഞു,”അയാൾ പുറത്തെവിടെയെങ്കിലും പോയിരിക്കും.കയറൂ, ഞാൻ നിങ്ങളെ വിട്ടിലെത്തിക്കാം.അതോ കാറിൽ വരുന്നവർ ലിഫ്റ്റ് തന്നാൽ മാത്രമേ സ്വീകരിക്കൂ എന്നുണ്ടോ”.

അതു കേട്ട് അതിയായ ദ്യേഷ്യം വന്നവൾ അലറി.

“പോടോ”

അതുംപറഞ്ഞ് ബസ് സ്റ്റോപ്പിൻറെ മറ്റേ അറ്റത്തേക്കവൾ മാറി നിന്നു.

നേരം വൈകിക്കൊണ്ടിരുന്നു.7.15 ആയിരിക്കുന്നു.കൃത്യം 5.15 ന് താനിവിടെ വന്നതാണ്.

പടിഞ്ഞാറു ചക്രവാളത്തിലെ ഇളം ചുവപ്പു നിറം മാറി കടും ചുവപ്പായിരിക്കുന്നു.

അതിലെ വന്ന രണ്ടു മൂന്നു ഓട്ടോ റിക്ഷകൾക്ക് അവൾ കൈകാണിച്ചു.അവർ വണ്ടി നിറുത്തിയില്ല.

എന്തും നേരിടാൻ തന്നെ അവൾ തയ്യാറായി.വീടിനെ ലക്ഷ്യമാക്കി അവൾ നടന്നു.ബൈക്കുകാരൻ പോയിട്ടില്ലായിരുന്നു.അവൾ നടക്കുമ്പോൾ അതേ വേഗതയിൽ അയാളും പിറകെ ഉണ്ടായിരുന്നു.ഒരു ഘട്ടത്തിൽ അവളെ ഓവർടേക്ക് ചെയ്തുകൊണ്ട് അവളുടെ മുമ്പിൽ അയാൾ ബൈക്കു നിറുത്തി.ഇരുണ്ട വെളിച്ചത്തിൽ അയാൾ തൻറെ ഹെൽമെറ്റ് ഊരിക്കൊണ്ട് അവളുടെ നേർക്കടുത്തു.

താൻ അപകടത്തിൽ പെട്ടിരിക്കുന്നുവെന്നവൾ തിരിച്ചറിഞ്ഞു.

നെഞ്ചത്തു കൈ വെച്ചു കൊണ്ട് സകല ദൈവങ്ങളേയും വിളിച്ചവൾ പ്രാർത്ഥിച്ചു.അവളുടെ രക്ഷക്കായി വിളിച്ചു.കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായ് ഒഴുകി.

അയാൾ അടുത്തു വന്നൂ.അവളുടെ കണ്ണുനീർ പതിയെ തുടച്ചു.

എന്നിട്ടു പറഞ്ഞൂ.

“വരൂ.എന്നോട് ദ്യഷ്യപ്പെടല്ലടോ.എൻറെ മുഖത്തു സൂക്ഷിച്ചു നോക്കെടോ.”

അവൾ തൻറെ കണ്ണുകൾ വിടർത്തി അയാളെ നോക്കി.

അവൾക്കു വിശ്വസിക്കാനായില്ല.അത് അവളുടെ സന്തോഷ് ആയിരുന്നു. സ്വന്തം ഭർത്താവ്.

നേഹ പൊട്ടിത്തറിക്കുന്നതിനു മുമ്പായി അയാൾ പറഞ്ഞു.

“ഈ റോഡിൽ വെച്ച് ഞാൻ മാപ്പ് പറയണോ.വേണ്ട എങ്കിൽ ഞാൻ പറയുന്നതൊന്നു കേൾക്കണം താൻ”

“എൻറെ മൊബൈൽ ഓഫീസിൽ വെച്ചു മറന്നു.താൻ ഇവിടെ കാത്തു നിൽക്കു ന്നുവെന്നറിയാവുന്നുകൊണ്ട് മടങ്ങിപ്പോയില്ല”.

“പിന്നെ നിങ്ങൾ എന്താ ഇത്ര താമസിച്ചത്”.നേഹ ചോദിച്ചു,

“ഞാനെത്ര വിഷമിച്ചുവെന്ന് നിങ്ങൾക്കറിയാമോ.ബസ് സ്റ്റോപ്പിലുണ്ടായി രുന്നവരെല്ലാം എന്നെ തുറിച്ചു നോക്കുകയായിരുന്നു.”

“എൻറെ കാർ ഫ്ലൈ ഫ്ളൈ ഓവറിൽ വെച്ച് ടയർ പഞ്ചറായി.കാറിൻറെ സ്റ്റെപ്പിനി കഴിഞ്ഞ പ്രാവശ്യം വർക്ക് ഷോപ്പിൽ നിന്നും എടുക്കുവാൻ മറന്നിരുന്നു.ഗാരേജിൽ നിന്നും സ്റ്റെപ്പിനിയുമായി ആൾ വരുന്നതു വരെ ഞാനവിടെ നിന്നു.കാർ അയാളെ ഏൽപ്പിച്ചു,എത്രയു വേഗം തൻറെ അടുത്തെത്താൻ ഞാൻ അയാളുടെ ബൈക്കുമെടുത്ത് പായുകയായിരുന്നു.”

“നിങ്ങൾ എന്നെ വിശ്വസിപ്പിക്കുവാൻ എക്സ്ക്യൂസ് പറയുകയാണ്”.അവൾ വെറുതെ മുരണ്ടു.

“ഇല്ല മുത്തേ ഇന്നു രാത്രിയിൽ തന്നെപ്പറഞ്ഞ് മനസ്സിലാക്കും.ഉറപ്പ്.”

അവളുടേയും മനസ്സ് ഉരുകുകയായിരുന്നു.

അവളുടെ കൈപിടിച്ച് ബൈക്കിനടുത്തേക്ക് അയാൾ നീങ്ങി.

ബസ്സ് സ്റ്റോപ്പിൽ സംഭവിച്ചതെന്തെന്നറിയാതെ നാളത്തെ ഗോസിപ്പുകൾക്കായി കാത്തു നിന്ന ജനത്തെ കൈ വീശിക്കാണിച്ചുകൌണ്ട് അവളെ ബൈക്കിൻറെ പുറകിലെ സീറ്റിലേക്ക് വലിച്ചു കയറ്റിക്കൊണ്ട് അയാൾ പറന്നു.അന്നേരം അവളുടെ കൈ അയാളുടെ ശരീരത്തെ ആകെ വരിഞ്ഞു മുറുക്കിയിരുന്നു.

ബൈക്ക് കുറെ ഓടിക്കഴിഞ്ഞപ്പോഴാണ് സ്നേഹക്ക് സ്ഥലകാല ബോധം വന്നത്.

അവൾ പറഞ്ഞൂ. “നിങ്ങൾ എന്തു മഠയത്തരമാണ് ചെയ്തത് നാളെ ഞാനെങ്ങിനെ ഓഫീസിലെ ഗോസിപ്പുകളെ നേരിടും”

ഉറക്കെയുള്ള ഒരു പൊട്ടിച്ചിരിയായിരുന്നു അയാളുടെ മറുപടി.